Wednesday, June 29, 2016

ആരാച്ചാർ...

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസ്ഥ.... ഒരു കഥയിലെ കഥാപാത്രങ്ങൾ അതിഭീകരമായി വേട്ടയാടുന്നു.രാത്രി 2 മണിവരെ ഇരുന്ന് ആരാച്ചാർ വായിച്ചു തീർത്തു... പിന്നീട് ഉറങ്ങാൻ കിടന്നിട്ട് കൺമുന്നിൽ ഒത്ത ഒരു തൂക്കുകയറുമായി ചേതന... ഒരു വിധം ഉറങ്ങിയപ്പോൾ സ്വപ്നത്തിലും.. തലമുടിക്കെട്ടഴിച്ച് ഒരു അലർച്ചയോടെ പാഞ്ഞു വരുന്ന ചേതന.. എന്നിലെ സ്ത്രീയെ പരിഹസിച്ച് അവൾ എന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.. ഒന്നും മിണ്ടാൻ കഴിയാതെ മരവിച്ച ശരീരവും കുനിഞ്ഞ ശിരസുമായി ഞാൻ നിന്നു...ഒാടിച്ചു രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു ...എന്നാൽ എന്റെ കാലുകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഞെട്ടലോടെ ഞാൻ അറിഞ്ഞു.. ഉള്ളിൽ നിന്നും ഒരു ആർത്തനാദം ഉയർന്നു വന്നെന്കിലും ശബ്ദം പുറത്തേക്ക് വരാൻ കഴിയാതെ വിധം ഞാൻ അശക്തയായിരുന്നു... അവൾ എന്റെ കൈകൾ പുറകിലേക്കു ചേർത്തു വച്ചു കെട്ടി മുറുക്കി... പുച്ഛത്തോടെ എന്റെ മുഖത്തേക്ക് നോക്കി ഒരു നൂറു ചോദ്യങ്ങൾ...ഒന്നിനു പോലും എനിക്കു മറുപടി ഇല്ലായിരുന്നു.....അവൾ എന്നെ അടുത്ത മുറിയിലേക്കു നയിച്ചു... മെഴുകിന്റെ മണം അവിടെ നിറഞ്ഞിരുന്നു..അങ്ങു ദൂരെ ഞാൻ കണ്ടു, എന്റെ കൊലക്കയർ, അതെന്നെ നോക്കി പല്ലിളിച്ചു...

ഒരു അലർച്ചയോടെ ഞാൻ ഞെട്ടി ഉയർന്നു.സ്വപ്നമായിരുന്നു എന്ന യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരാൻ കുറെ സമയം എടുത്തു ..പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയും തണുപ്പും...

ഞാൻ തോർത്തെടുത്ത് എന്റെ വിയർപ്പു തുടച്ചു...

Monday, June 27, 2016

ആരാച്ചാർ...


ആരാച്ചാർ വായിച്ചു പകുതി പോലും ആയിട്ടില്ല..
ഏതു ചിന്തയുടെയും അവസാനം സ്വന്തം ദുപ്പട്ടയുടെ അറ്റത്ത് കൃത്യതയോടെ കൊലക്കുരുക്ക് തീർക്കുന്ന ചേതനാ ശൃദ്ധാമല്ലിക്ക്,അതിൽ ഒരെണ്ണം എന്റെ നെഞ്ചിനകത്തെവിടെയോ കുരുക്കി, മുറുക്കി കൊണ്ടു ചോദിച്ചു കൊണ്ടേയിരിക്കുന്നു : "എന്റെ കഥ മുഴുവനും കേട്ടു കഴിയാതെ നിനക്കെങ്ങനെ ഉറങ്ങാൻ കഴിയും "

Friday, June 24, 2016

ചില പുസ്തക ചിന്തകൾ

കാലങ്ങൾക്ക് ശേഷം വീണ്ടും പുസ്തകങ്ങളുമായി ഒരു കൂടിക്കാഴ്ച..
മനഃപൂർവം ഒഴിവാക്കി നിർത്തിയേക്കുവാരുന്നു അവരെ.വേറൊന്നും കൊണ്ടല്ല.ഒരെണ്ണം കൈയിൽ കയറി കൂടിയാൽ പിന്നെ വായിച്ചു തീരുന്നതു വരെ ഒരു മനസമാധാനവും കാണില്ല.ഊണും ഉറക്കവും മറന്നു പിന്നെ അതിനുള്ളിൽ സമാധി ഇരിക്കും. നീർമാതളവും ദേശത്തിന്റെ കഥയുമൊക്കെ അങ്ങനെ ഒറ്റ രാത്രി അടയിരുന്ന് വായിച്ചു തീർത്തവയിൽ ചിലതു മാത്രം.....അതൊക്കെ പണ്ട്..ഇന്നാണേൽ വീട്-കുട്ടികൾ-ജോലി- ഒക്കെ കൂടെ ചേർത്തൊരു ഞാണിൻമേൽ കളി ആണ്.അതിനിടയിൽ ഒരു പുസ്തകോം കൂടെ കിട്ടണ്ട കുറവെ ഒള്ളു....
പറഞ്ഞു വന്നത് പഴയ ചങ്ങാത്തം പൊടി തട്ടി എടുത്തതിനെ കുറിച്ചാണല്ലോ.... അതിനു നന്ദി ബംഗളൂരു ട്രാഫിക്കിനാണ്.30 മിനിറ്റു കൊണ്ട് എത്തി ചേരേണ്ട പുതിയ ഒാഫീസിലേക്കുള്ള യാത്ര ഒന്നര മണിക്കൂർ ആക്കി നീട്ടി തരുന്നതിന്..ഈ വിശ്രമ വേളകൾ വാട്സാപ്പ്,ഫേസ്ബുക്ക് മുതലായ നവ സമയം കൊല്ലികൾ ഉപയോഗിച്ച് ആനന്ദകരമാക്കാൻ ശ്രമിച്ചെന്കിലും മൊബൈൽ ഡാറ്റ റോക്കറ്റ് വിട്ടതു പോലെ പോണപോക്കു കണ്ടപ്പോൾ വേറെ മാർഗങ്ങളെ കുറിച്ചു ചിന്തിക്കാൻ നിർബന്ധിത ആകുകയും എന്തു കൊണ്ട് പുസ്തക ങ്ങൾ എന്ന ചിന്ത സഡൻ ബ്രേക്കിട്ടു മുന്നിൽ വന്നു നിൽക്കുവേം ചെയ്തു.പിന്നെ ഒന്നും ആലോചിച്ചില്ല...ആമസോൺ എടുത്ത് പടേന്ന് 3 ബുക്കങ്ങ് ഒാർഡർ ചെയ്തു. വായിക്കണമെന്ന് ഒരു പാടു കാലമായി ആഗ്രഹിച്ചു നടന്ന 3 ബുക്കുകൾ.

ആദ്യത്തേതു ദീപ ടീച്ചറുടെ ഭൂതക്കാലക്കുളിർ.ഒാഫീസിലേക്കുള്ള ഒറ്റ ട്രിപ്പിൽ അതങ്ങു തീർന്നു.ഇന്ന് മീരയുടെ ആരാച്ചാർ.52 അദ്ധ്യായങ്ങളിൽ 3 എണ്ണം കഴിഞ്ഞപ്പോൾ തന്നെ ചേതനാ ശൃദ്ധാമല്ലിക്ക് എന്ന 22 കാരി ആരാച്ചാരുമായി കട്ട ഫ്രണ്ട്ഷിപ്പായി...ഇനിയുള്ള കുറിച്ചു ദിവസങ്ങൾ ചേതനയോടൊപ്പം.......